പി.ടി ഇനി ദീപ്തമായ ഓര്‍മ്മ

തന്റെ അന്ത്യാഭിലാഷങ്ങളെല്ലാം സാധ്യമാക്കി പി ടി തോമസ് യാത്രയായി. കൊച്ചി രവിപുരം ശ്മശാനത്തില്‍ വൈകിട്ട് ആറുമണിയോടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയും ആയിരുന്ന പി ടി തോമസിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരും പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിച്ചത്. മുഖ്യമന്ത്രി പി ടി തോമസിന്റെ കുടുംബാം?ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. കോണ്‍?ഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. വ്യവസായി എം എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സ്പീക്കറും മന്ത്രിമാരും എം എല്‍ .എ മാരുമടക്കം ഒട്ടനവധി പ്രമുഖര്‍ ശ്മശാനത്തില്‍ എത്തിയിരുന്നു.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിനു ശേഷമാണ് പി ടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവാഹമാണ് തൃക്കാക്കരയിലേക്കെത്തിയത്. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തരിച്ച പി ടി തോമസിന്റെ മൃതദേഹം ഇന്ന് രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രയപ്പെട്ട നേതാവിന് വിട നല്‍കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് പിന്നീട് കൊച്ചിയിലേക്കും കൊണ്ടുവന്നു. ഉച്ചയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ മൃതദേഹം എത്തിച്ചു. അതിനു ശേഷം എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീടാണ് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചത്.