പറവൂരില്‍ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ച സംഭവം ; പിന്നില്‍ സഹോദരി എന്ന് പോലീസ്

പറവൂരില്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പോലീസ്. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തില്‍ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ വൈകിട്ടാണ് പറവൂരിനെ നടുക്കിയ സംഭവമുണ്ടായത്. പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുന്‍പേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.

കാണാതായ മറ്റ് പെണ്‍കുട്ടിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായും റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. ഈ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ വീടിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. ജിത്തു മാനസിക പ്രശ്‌നത്തിന് ചികിത്സ തേടിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അതുമല്ല ജിത്തുവിന്റെ പ്രണയത്തിന്റെ പേരില്‍ വിസ്മയയുമായി സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വിസ്മയ ബന്ധത്തിന് എതിരായിരുന്നു. സംഭവ ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയോടുന്ന ജിത്തുവിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.