ആദ്യം ആക്രമിച്ചത് ബിന്ദു അമ്മിണി ; ആരോപണവുമായി മോഹന്‍ ദാസിന്റെ ഭാര്യ

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബിന്ദുവിന് എതിരെ ആരോപണവുമായി അറസ്റ്റിലായ മോഹന്‍ദാസിന്റെ ഭാര്യ. ബിന്ദു അമ്മിണിയാണ് ആദ്യം മോഹന്‍ദാസിനെ ആക്രമിച്ചതെന്നും അവര്‍ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും ഭാര്യ പറയുന്നു. മോഹന്‍ദാസ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ബീച്ചിനോട് ചേര്‍ന്ന് മോഹന്‍ദാസ് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ബിന്ദു അമ്മിണി അവിടെയെത്തി. ഇരുവര്‍ക്കുമിടയില്‍ എന്തോ കാര്യത്തിന് വാക്കുതര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഏകപക്ഷീയമായി ബിന്ദു അമ്മിണി ആക്രമിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസാണ് സംഭവത്തില്‍ അറസ്റ്റില്‍ ആയത്. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. ആക്രമണത്തില്‍ ഇയാള്‍ക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയില്‍ പൊലീസാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ആക്രമിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യ ലഹരിയിലെത്തിയ മോഹന്‍ദാസ് ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.