കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ ബാംഗ്ലൂരില്‍ ; ഒരാള്‍ പിടിയില്‍ ; 2 യുവാക്കളും കസ്റ്റഡിയില്‍

കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാള്‍ ബെംഗളൂരുവില്‍ പിടിയിലായി. ബംഗളൂരു മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ വച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേര്‍ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഒരാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

കൂടാതെ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. ഇന്നലെ വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അം?ഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനക്കാര്‍ കുറവാണെന്നും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബബിത പറഞ്ഞു. പൊലീസില്‍ അറിയിക്കാന്‍ വൈകിയതിനെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിതായും വാര്‍ഡന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. അതേസമയം പെണ്‍കുട്ടികള്‍ നാട് വിടാന്‍ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നും വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു. യുവാക്കളെ ചുറ്റിപ്പറ്റി വിശദമായ അന്വേഷണത്തിനാണ് പോലീസ് നീക്കം.