പീഡന പരാതി ; സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്ത് പൊലീസ്

ദിലീപ് വിഷയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് കേസ് എടുത്തു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്. 2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂര്‍ സ്വദേശിനി പരാതിയില്‍ ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ഇയാളുടെ കൈയില്‍ പെന്‍ക്യാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. സംഭവം നടന്ന് ഇത്രയും വര്‍ഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.

ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. അപ്പോള്‍ ബാലചന്ദ്രകുമാര്‍ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നെന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. തന്റെ സിനിമയില്‍ അഭിനയിക്കുവാനുള്ള ആഗ്രഹം മുതലാക്കിയ ശേഷം ഹോട്ടലിലും, മറ്റ് സ്ഥലങ്ങളിലുമായി ബാലചന്ദ്രകുമാര്‍ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയത്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. മറ്റന്നാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്.