സൗത്ത് ഇന്ത്യയിലെ ലഹരി തലസ്ഥാനമായി കൊച്ചി മാറുന്നുവോ…? കൊച്ചിക്ക് പ്രിയം എം.ഡി.എം.എ എന്ന് റിപ്പോര്‍ട്ടുകള്‍

എം.ഡി.എം.എ എന്ന മാരകമായ മയക്കു മരുന്നിന്റെ മുഖ്യ വിതരണ കേന്ദ്രമായി നമ്മുടെ കൊച്ചി മാറുന്നു. കഞ്ചാവും ബ്രൗണ്‍ഷുഗറുമടക്കമുള്ള മയക്കുമരുന്നുകളെ ഉപേക്ഷിച്ച് കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകള്‍ വീര്യം കൂടിയ ഇനമായ എം.ഡി.എം.എയിലേക്ക് (MDMA) കേന്ദ്രീകരിച്ചിരിക്കുന്നതായി കസ്റ്റംസ് തന്നെ വെളിപ്പെടുത്തുന്നു. ശ്രീലങ്കയില്‍ നിന്നും എത്തിക്കുന്ന എം.ഡി.എം.എ. ബംഗളൂരുവില്‍ എത്തിച്ച് അവിടെ നിന്നുമാണ് പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരിക. ഓയോ സൈറ്റ് വഴി മുറി ബുക്ക് ചെയ്ത ശേഷം സ്ത്രീകളടക്കം കുടുംബമെന്ന് ചൂണ്ടിക്കാട്ടി മുറിയിലെത്തിയാണ് കച്ചവടം നടത്തുന്നത്. പിന്നീട് ഇടപാടുകാര്‍ ഹോട്ടലുകളിലെത്തി മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുകയാണ് പതിവ്.

കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ നിന്നും മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ പിടിയിലായ സംഘത്തിന്റെ ഇടപാടുകളും സമാന രീതിയില്‍ തന്നെയായിരുന്നു. എട്ടു പേരാണ് പിടിയിലായത്. 55 ഗ്രാം എം.ഡി.എം.എ. ഇവരില്‍ നിന്ന് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്. മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുള്‍പ്പട്ടെ സംഘത്തിലെ നാലുപേരുമാണ് പിടിയിലായത്. മയക്കുമരുന്ന് വലിയ്ക്കാനുള്ള ഹുക്ക, പ്രത്യേക സജ്ജീകരണങ്ങളുള്ള ലൈറ്റര്‍, അളന്നു വില്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. തൊടുപുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളും മയക്കുമരുന്ന് വാങ്ങാന്‍ ഹോട്ടലിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ആലുവ സ്വദേശി റെച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈര്‍, തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ശരത്തിനും ഷിബുവിനുമെതിരെ കൊലക്കേസ് നിലവിലുണ്ട്. മൂന്നു പേര്‍ ഗള്‍ഫില്‍ മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നവരുമാണ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ദിവസങ്ങളായി ഹോട്ടലില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒടുവില്‍ എക്‌സൈസിനേക്കൂടി സഹകരിപ്പിച്ച് റെയിഡ് നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വില്‍പ്പനക്കെത്തിയത്. കൊല്ലത്ത് നിന്ന് വാങ്ങാനും ആളുകളെത്തി. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിദേശത്ത് ജോലി ചെയ്തിരുന്നവരാണ് പ്രതികളില്‍ മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്‌സൈസ്-കസ്റ്റംസ് സംഘത്തിന് വില്‍പന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ. എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്.