ഇനിമുതല്‍ വിവാഹത്തിന് ഗാനമേള വേണ്ട എന്ന് പോലീസ്

കേരളാ പോലീസ് സദാചാരം പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. സോഷ്യല്‍ മീഡിയ ഇതിനെ കണക്കറ്റ് പരിഹസിക്കാറുമുണ്ട്. എന്നാലും പോലീസ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ തുടരുക തന്നെ ചെയ്യും. ക്രമസമാധാനം നടപ്പിലാക്കുക എന്നതാണ് പോലീസ് കര്‍ത്തവ്യം എങ്കിലും ഇപ്പോള്‍ തങ്ങള്‍ക്ക് അതിനൊന്നും വയ്യ ജനങ്ങള്‍ മിണ്ടാതെ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോണം എന്ന ലൈന്‍ ആണ് പോലീസിന്. കണ്ണൂര്‍ കല്യാണ വീട്ടില്‍ ഉണ്ടായ സംഘര്‍ഷം അവസാനം ബോബെറില്‍ കലാശിച്ചപ്പോള്‍ ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ തളിപ്പറബ് പോലീസ് കൊണ്ട് വന്ന നടപടിയാണ് കല്യാണത്തിന് ഇനി ഗാനമേള വേണ്ടാ എന്നത്. കണ്ണൂര്‍ തോട്ടടയില്‍ വിവാഹ പാര്‍ട്ടക്കിടെ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസാണ് വിവാഹ ആഭാസങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിവാഹ ആഘോഷങ്ങളില്‍ ബോക്സ് വെച്ചുള്ള ഗാനമേള നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. നിയമ വിരുദ്ധമായ ഒരു പ്രവൃത്തിയും വിവാഹ വീട്ടില്‍ ഉണ്ടാവുകയില്ല എന്ന് വീട്ടുകാര്‍ക്ക് തന്നെ ഉറപ്പ് വരുത്താവുന്നതേ ഉള്ളൂവെന്നും തളിപ്പറമ്പ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാമെന്നും തളിപ്പറമ്പ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. വിവാഹ ആഘോഷങ്ങളുടെ പേരില്‍ ഉണ്ടാകുന്ന ആഭാസകരമായ പ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തളിപ്പറമ്പ് പൊലീസിന്റെ സര്‍ക്കുലര്‍. വിവാഹ ആഘോഷങ്ങളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ആപത്കരമായ രീതിയില്‍ വര്‍ധിച്ചു വരുന്നു.

ആഘോഷങ്ങളില്‍ ചിലത് ആഭാസകരമായി പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാവുന്നുവെന്നും സര്‍ക്കുലറില്‍ പൊലീസ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങളും യുവജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയും പരിഹാരം കാണണം. വാര്‍ഡ് മെമ്പര്‍മാര്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തങ്ങളുടെ വാര്‍ഡില്‍ നടക്കുന്ന വിവാഹാഘോഷങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.