കാറപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവം ; നമ്പര്‍ 18 ഹോട്ടല്‍ മുതലാളി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് അന്‍സിയുടെ കുടുംബം

കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ ഹോട്ടല്‍ ആയ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആന്‍സി കബീറിന്റെ കുടുംബം. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാന്‍ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും ആന്‍സി കബീറിന്റെ ബന്ധു നസിമുദ്ദീന്‍ പറഞ്ഞു. മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആന്‍സിയുടെ കുടുംബം രംഗത്തെത്തുന്നത്.

നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം കുടുംബാങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയി വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്സോ കേസിന്റെ ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുന്‍പാണ്. ഈ സംഭവവും മോഡലുകളുടെ മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷേ പൊലീസ് നല്‍കാന്‍ പോകുന്ന കുറ്റപത്രത്തില്‍ ഇക്കാര്യമൊന്നുമില്ലെന്നാണ് സൂചന. പ്രതികളുടെ ഉന്നത സ്വാധീനമാണ് അന്വേഷണം വഴിതെറ്റാന്‍ കാരണമെന്നാണ് ആക്ഷേപം. പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കാനാണ് ബന്ധുക്കളുടെ നീക്കം.

മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണര്‍ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉള്‍പ്പെടെ മൂന്നു പേര്‍ ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം നന്പര്‍ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ആരോ മനപൂര്‍വം നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ഹോട്ടലിനെ ലഹരിപ്പാര്‍ട്ടിയുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. അന്‍സിയുടെ മരണത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സിയുടെ അമ്മാവന്‍ നസീം പറഞ്ഞു. റോയ് വയലാട്ടിന്റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്റെ സുഹൃത്തായ സൈജു തങ്കച്ചന്‍ മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകള്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദുള്‍ റഹ്മാന്‍ കാര്‍ വേഗതയില്‍ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.