20-20 പ്രവര്‍ത്തകന്റെ കൊലപാതകം ; മരണകാരണം തലക്കേറ്റ ക്ഷതമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കിഴക്കമ്പലത്ത് സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ട്വന്റി ട്വന്റിയുടെ വിളക്കണക്കല്‍ സമരത്തിനിടെ ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നായിരുന്നു ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ ആരോപണം. കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദ്ദിച്ചത്.

ഈ മാസം ആദ്യമാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ താമസക്കാരനായ ദീപുവിന് മര്‍ദ്ദനമേറ്റത്. രാത്രി ഏഴ് മണി മുതല്‍ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കല്‍ സമരം നടന്നത്. ആളുകളില്‍ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎല്‍എ രംഗത്ത് വന്നതാണ് സമരത്തിന് കാരണം. ട്വന്റി 20-യുടെ സജീവ പ്രവര്‍ത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിക്കുകയായിരുന്നു.

എന്നാല്‍ സി പി എം ആക്രമണം ഭയന്നു അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല.മകന്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമണം ഉണ്ടാകുമോ എന്ന ഭയം കാരണമാണ് ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചെ രക്തം ഛര്‍ദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടര്‍ന്ന് ദീപുവിനെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.