നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ പാമ്പുകടിയേറ്റു

വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ അയ്യത്ത് അനില്‍ കുമാര്‍ – ദിവ്യ ദമ്പതികളുടെ മകന്‍ ആദേശിനെ (9) യാണ് പാമ്പു കടിച്ചത്. വടക്കാഞ്ചേരി ഗവ. ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ആദേശിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.45ന് സ്‌കൂള്‍ വളപ്പിലേക്ക് ബസില്‍ വന്നിറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികള്‍ പറഞ്ഞു. സ്‌കൂള്‍ മുറ്റം പൂര്‍ണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. നിലവില്‍ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

പാമ്പ് കടിച്ചുവെന്ന സംശയമാണ് തോന്നിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് വടക്കാഞ്ചേരി ബോയ്സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികള്‍ എന്നാല്‍ അവിടെ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിച്ചത്. സ്‌കൂള്‍ കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ നൂറോളം വിദ്യാര്‍ഥികളെ സമീപത്തെ ഗേള്‍സ് എല്‍ പി സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ എതിര്‍പ്പുമായി ബി ജെ പി പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ചു നടത്തി. ഇവരെ പിന്നീട് പോലീസ് എത്തി നീക്കം ചെയ്തു.