ലോക വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയുന്നു ; രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ല

ലോകസാമ്പത്തിക പ്രതിസന്ധിക്കിടെ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഏഴു ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 6.69 ശതമാനം കുറഞ്ഞ് 113.1 ഡോളറിലെത്തി. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഈ ഇടിവ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് പെട്രോളും ഡീസലും നഷ്ടത്തില്‍ വില്‍ക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്. മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു. എന്നിരുന്നാലും, അതിനുശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്ക് സ്ഥിരമായി തുടരുന്നു, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല.

മൂന്നാഴ്ചയിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ 107.71 രൂപ രൂപയ്ക്കും ഡീസല്‍ 96.52 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. എറണാകുളത്ത് പെട്രോള്‍ ലിറ്ററിന് 105.55 രൂപയാണ് വില. ഡീസലിന് 94.53 രൂപയുമാണ് വില. തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ 96.72 രൂപയ്ക്കും ഡീസല്‍ 89.62 രൂപയ്ക്കും ലഭ്യമാണ്. മുംബൈയില്‍ പെട്രോളിന് 111.35 രൂപയ്ക്കും ഡീസല്‍ 97.28 രൂപയ്ക്കും ചെന്നൈയില്‍ 102.63 രൂപയ്ക്കും ഡീസല്‍ 94.24 രൂപയ്ക്കും കൊല്‍ക്കത്തയില്‍ 106.03 രൂപയ്ക്കും ഡീസല്‍ 92.76 രൂപയ്ക്കും ലഭ്യമാണ്.