അദാനിയുടെ ജീവനക്കാരെ ഇനി അംബാനി നിയമിക്കില്ല ; അതുപോലെ തിരിച്ചും ; പുതിയ കരാറിലൊപ്പുവച്ച് വ്യവസായ ഭീമന്മാര്‍

രാജ്യത്തെ വ്യവസായ ഭീമന്മാരായ അദാനിയും അംബാനിയും നോ പോച്ചിംഗ് എഗ്രിമെന്റില്‍ ഒപ്പുവച്ചു. അതായത് അദാനി ഗ്രൂപ്പിലെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇനി റിലയന്‍സ് നിയമിക്കില്ല. റിലയന്‍സ് ജീവനക്കാരെ അദാനി ഗ്രൂപ്പും. ഇരു വ്യവസായ ഭീമന്മാരും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ഈ വര്‍ഷം മേയ് മുതല്‍ ഈ കരാര്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇന്ത്യയില്‍ വര്‍ഷങ്ങളായി നിലവിലുള്ള സമ്പ്രദായമാണ് നോ പോച്ചിംഗ് എഗ്രിമെന്റുകള്‍. ഒരു വ്യക്തിയുടെ തൊഴില്‍ നേടാനുള്ള അവസരം തടസപ്പെടുത്താത്തിടത്തോളം ഇത് നിയമവിരുദ്ധമാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഗ്രൂപ്പിന് ആധിപത്യമുള്ള പെട്രോകെമിക്കല്‍ രംഗത്തേക്ക് അദാനി ചുവടുവയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. റിന്യൂവബിള്‍ എനര്‍ജി, പവര്‍ ജെനറേഷന്‍, തുറമുഖങ്ങള്‍, വിമാനത്താവളം, സോളാര്‍ പോലുള്ള ഊര്‍ജ രംഗങ്ങള്‍ എന്നിവയിലാണ് അദാനി ഗ്രൂപ്പിന് ഇപ്പോള്‍ ആധിപത്യം. ഇതിന് പുറമെ അദാനി ഡേറ്റ നെറ്റ്വര്‍ക്കുമുണ്ട്. റിലയന്‍സിന്റെ കുത്തകയാണ് നെറ്റ്വര്‍ക്ക് മേഖല. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്ററാണ് റിലയന്‍സ് ജിയോ. ഒട്ടുമിക്ക എല്ലാ മേഖലകളിലും ഇരു വ്യവസായികള്‍ക്കും സംരംഭങ്ങളുണ്ടെന്നിരിക്കെ തൊഴില്‍ നൈപുണ്യമുള്ളവരെ കമ്പനിക്ക് ലഭിക്കുക അത്യന്താപേക്ഷികമാണ്. മികച്ച തൊഴിലാളികള്‍ക്ക് വേണ്ടി സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. ഇത് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്യും. അതുകാരണം മികച്ച തൊഴിലാളികളെ കമ്പനികള്‍ക്ക് നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണു നോ പോച്ചിംഗ് എഗ്രിമെന്റുകള്‍ കൊണ്ട് വരുന്നത്.