മുടി വില്‍പ്പന ; തിരുപ്പതി ക്ഷേത്രത്തിന് പ്രതിവര്‍ഷവരുമാനം 150 കോടി

മുടി വിറ്റ് തിരുപ്പതി ക്ഷേത്രം 150 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവിടുത്തെ ബാര്‍ബര്‍മാരുടെ ജീവിതം ഇപ്പോഴും ശോചനീയാവസ്ഥയിലാണ്. ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന മുടി ലേലം ചെയ്ത് ക്ഷേത്രത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സേവനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. അതിനിടെ തിരുപ്പതി ദേവസ്ഥാനത്ത് ബാര്‍ബര്‍മാര്‍ക്കിടയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ വന്‍ പ്രതിഷേധം. ബാര്‍ബര്‍മാര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഭക്തര്‍ക്ക് തല മുണ്ഡനം ചെയ്യാനായില്ല.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പെട്ടെന്നെത്തി റെയ്ഡ് നടത്തുകയായിരുന്നെന്ന് ബാര്‍ബര്‍മാര്‍ പറഞ്ഞു. സ്ത്രീകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവരെ പരിശോധിച്ചു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ബലം പ്രയോഗിച്ച് പിടിച്ചെടുത്തതായും ബാര്‍ബര്‍മാര്‍ ആരോപിച്ചു. ജീവനക്കാര്‍ തങ്ങളെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അധിക്ഷേപിച്ചതായും അവര്‍ പറഞ്ഞു. സ്വകാര്യ ലോക്കറിന്റെ താക്കോല്‍ നല്‍കിയാല്‍ ഫോണ്‍ ലഭിക്കുമെന്ന് വിജിലന്‍സ് ജീവനക്കാര്‍ അറിയിച്ചതായും ബാര്‍ബര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് ജീവനക്കാരുടെ നടപടിയെത്തുടര്‍ന്ന് ബാര്‍ബര്‍മാര്‍ ജോലി നിര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു. ബാര്‍ബര്‍മാരുടെ സേവനം നിലച്ചതോടെ തല മുണ്ഡനം ചെയ്യാനെത്തുന്ന ഭക്തരുടെ വലിയ ക്യൂ ആണ് ക്ഷേത്രപരിസരത്ത് ഉണ്ടായത്. എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികളും നേതാക്കളും സ്ഥലത്തെത്തി ബാര്‍ബര്‍മാരുമായി സംസാരിച്ച ശേഷമാണ് ഇവര്‍ സേവനം തുടര്‍ന്നത്. 8000 രൂപയില്‍ താഴെയാണ് തങ്ങളുടെ മാസവരുമാനമെന്നും ഒരു തല മുണ്ഡനം ചെയ്താല്‍ ലഭിക്കുന്നത് 11 രൂപയാണെന്നും തിരുപ്പതി ക്ഷേത്രത്തിലെ ബാര്‍ബര്‍മാര്‍ പറയുന്നു. ഏതോ ചെക്കിന്റെ പേരു പറഞ്ഞ് വിജിലന്‍സ് ഉദ്യോ?ഗസ്ഥര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും ബാര്‍ബര്‍മാര്‍ ആരോപിച്ചു. ഭക്തരില്‍ ചിലര്‍ സന്തോഷത്തോടെ ടിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇക്കാര്യം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും ബാര്‍ബര്‍മാര്‍ പറഞ്ഞു.

ബാര്‍ബര്‍മാര്‍ ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന മുടി വിറ്റ് തിരുപ്പതി ക്ഷേത്രത്തിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. ഇങ്ങനെ ശേഖരിക്കുന്ന മുടി അവയുടെ നീളം അനുസരിച്ചാണ് തരം തിരിക്കുന്നത്. 27 ഇഞ്ചിനു മുകളിലുള്ള മുടി ഒന്നാം വിഭാഗത്തിലും 19 ഇഞ്ച് മുതല്‍ 26 ഇഞ്ച് വരെ നീളമുള്ള മുടി രണ്ടാം വിഭാഗത്തിലും 10 മുതല്‍ 18 ഇഞ്ച് വരെയുള്ള മുടി മൂന്നാം വിഭാഗത്തിലും 5 ഇഞ്ച് മുതല്‍ 9 ഇഞ്ച് വരെ നാലാം വിഭാഗത്തിലും 5 ഇഞ്ച് നീളത്തില്‍ താഴെയുള്ള മുടി അഞ്ചാം വിഭാഗത്തിലുമാണ് പെടുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം, മുകളില്‍ പറഞ്ഞ വിഭാഗങ്ങളിലുള്ള മുടി ഇ-ലേലം നടത്തുന്നതിലൂടെ ക്ഷേത്രത്തിന് 150 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട്. അതിനാല്‍ ക്ഷേത്രത്തിന്റെ പ്രധാന വരുമാന മാര്‍?ഗം കൂടിയാണിത്. മനുഷ്യരുടെ മുടികള്‍ കൊണ്ട് നിര്‍മ്മിച്ച വിഗ്ഗുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ടിടിഡി ലേലം ചെയ്ത മുടി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഇതിനും ആവശ്യക്കാരേറെയാണ്.