കാമുകിയെ കൊന്നു കഷണങ്ങള്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡല്‍ഹിയില്‍ കാമുകിയെ കൊന്ന് 35 കഷ്ണമായി വെട്ടിക്കൊന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പ്രതി അഫ്താബ് അമീന് പ്രചോദനമായത് അമേരിക്കന്‍ ക്രൈം ത്രില്ലര്‍ ‘ഡെക്സ്റ്റര്‍’. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അഫ്താബ് അമീന്‍ പൂനവാല കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാമുകി ശ്രദ്ധ വാള്‍ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഫ്താബിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ അഫ്താബ് ഗൂഗിളിലും സെര്‍ച്ച് ചെയ്തതയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങളും മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചുമെല്ലാം ഇയാള്‍ ഗൂഗിള്‍ തിരഞ്ഞിട്ടുണ്ട്.

ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറിക്ക് ഡല്‍ഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയാണ് അഫ്താബ് ചെയ്തത്. നിരവധി ക്രൈം സീരീസുകള്‍ ഇയാള്‍ കണ്ടിരുന്നതായി പൊലീസ് പറയുന്നു. ഇതില്‍ പ്രധാനപ്പെട്ടത് അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്റര്‍ ആണ്. ഒഴിവുവേളകളില്‍ ഇരകളെ കണ്ടെത്തി കൊല്ലുന്ന സീരിയല്‍ കില്ലറുടെ കഥയാണ് ഈ സീരീസ് പറയുന്നത്. ആറ് മാസം മുമ്പാണ് ഇരുപത്തിയെട്ടുകാരിയായ ശ്രദ്ധ കൊല്ലപ്പെടുന്നത്. പ്രതി അഫ്താബ് അമീനൊപ്പമായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്. വിവാഹ ആവശ്യമുന്നയിച്ചതോടെ അഫ്താബ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനായി ഇയാള്‍ ഒരു ഫ്രിഡ്ജും വാങ്ങി. 18 ദിവസമെടുത്ത് 18 ഇടങ്ങളിലായാണ് അഫ്താബ് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത്.

അതുപോലെ ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് മനുഷ്യശരീരഘടനയെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. അഫ്താബ് ഉപയോഗിച്ച ഗാഡ്ജറ്റുകളും പൊലീസ് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കിയിട്ട് ദിവസങ്ങള്‍ പോലും കഴിയുന്നതിന് മുമ്പ് തന്നെ അഫ്താബിനെ തേടി പല പെണ്‍കുട്ടികളും ഈ വീട്ടിലെത്തിയിരുന്നു എന്നും വിവരങ്ങള്‍ ഉണ്ട്. ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കി സൂക്ഷിച്ച ഫ്രിഡ്ജും ഇതേ വീട്ടില്‍ തന്നെയാണ് അഫ്താബ് സൂക്ഷിച്ചിരുന്നത്. ശ്രദ്ധയെ കൊന്നതിന് ശേഷം ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ അഫ്താബിനെ തേടി ഇവിടെയെത്തിയിരുന്നതായി അഫ്താബിന്റെ സുഹൃത്തുക്കളും, വീട്ടിലേക്ക് ഫുഡ് ഡെലിവെറി ചെയ്തിരുന്ന ജീവനക്കാരും പറയുന്നു.

സംഭവത്തിന് ശേഷം വീടിനുള്ളില്‍ ധാരാളമായി ചന്ദനത്തിരികള്‍ ഉപയോഗിച്ചതിന്റെയും റൂം ഫ്രഷ്നറുകളുടെയും രൂക്ഷഗന്ധമുയര്‍ന്നിരുന്നുവെന്നും അത് ഇത്തരമൊരു കാര്യം മറയ്ക്കാന്‍ വേണ്ടിയായിരുന്നുവെന്ന കാര്യം തങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസിന്റെ അനുമാനത്തില്‍ അഫ്താബ് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശികളാണ് ഇരുവരും. അഫ്താബിനൊപ്പം കഴിയുന്നത് ശ്രദ്ധയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ഡല്‍ഹിയിലേക്ക് എത്തിയത്. ഡല്‍ഹിയില്‍ ലിവിംഗ് ഇന്‍ റിലേഷന്‍ തുടരുകയായിരുന്നു ഇരുവരും.

എന്നാല്‍ പിന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ അഫ്താബിനോട് ആവശ്യപ്പെട്ടു. വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്ന് ശ്രദ്ധയെ അഫ്താബ് അറിയിച്ചെങ്കിലും ശ്രദ്ധ അത് സമ്മതിച്ചില്ല. അവള്‍ നിരന്തരം ഈ ആവശ്യം പറഞ്ഞ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അത് സഹിക്കാന്‍ കഴിയാതെയാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നും അഫ്താബ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ ലിവിംഗ് റിലേഷന്‍ തുടരുമ്പോഴും അഫ്താബ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായുള്ള ബന്ധവും തുടര്‍ന്നിരുന്നു. ഇതിനെച്ചൊല്ലി ശ്രദ്ധയും അഫ്താബും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നു. ഇതും കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാസങ്ങളായി മകളുടെ യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ സംശയത്തിന്റെ പുറത്ത് ശ്രദ്ധയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ശ്രദ്ധയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഡല്‍ഹി പൊലീസ് ശനിയാഴ്ച തന്നെ അഫ്താബ് പൂനാവാലെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രദ്ധയുടെ ജീര്‍ണിച്ച ശരീരഭാഗങ്ങള്‍ സൂക്ഷിക്കാന്‍ അഫ്താബ് അടുത്തിടെയാണ് റഫ്രിജറേറ്റര്‍ വാങ്ങിയത്. ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം, ശരീരം കഷണങ്ങളാക്കി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശരീരം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനാല്‍ ശരീരഭാഗങ്ങള്‍ കഴുകാന്‍ ഓണ്‍ലൈനിലൂടെ ബ്ലീച്ച് ചെയ്യാനുള്ള പദാര്‍ത്ഥങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ കാലയളവില്‍ അഫ്താബ് ഓര്‍ഡര്‍ ചെയ്തതെല്ലാം കണ്ടെത്താനായി അഫ്താബ് ഉപയോഗിച്ചിരുന്ന ഫോണും കംപ്യൂട്ടറും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കഷണങ്ങളാക്കാനായി ഛത്തര്‍പൂരിലെ ഒരു കടയില്‍ നിന്നാണ് അഫ്താബ് കത്തി വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.