ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ച 30 ലേറെ പേര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്

ഐഎഫ്എഫ്‌കെയുടെ നിറം മങ്ങുന്ന നടപടികളാണ് സംഘാടകര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് നല്‍കാതെ സര്‍ക്കാരിനും സംഘാടകര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കു സീറ്റ് നല്‍കുന്ന പ്രവണത ഇത്തവണ ഏറെയാണ്. അത്തരത്തില്‍ ലിജോ -മമ്മൂട്ടി ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നു ഐഎഫ്എഫ്‌കെയില്‍ കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്. തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുന്‍പില്‍ ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.

എന്നാലിപ്പോള്‍ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു പ്രതികാരം ചെയ്തിരിയ്ക്കുകയാണ് സംഘാടകര്‍. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിനിമ കാണാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്. അതേ തുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങള്‍ അനുസരിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിക്കാത്തതിനാല്‍ ഡെലിഗേറ്റുകളും വളണ്ടിയേഴ്സും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.