ഭരണഘടനയെ കാറ്റില്‍ പറത്തി ; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍

ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ അതെ ഭരണഘടന പ്രതിജ്ഞ ചൊല്ലി വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും.എന്നാല്‍ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാകളങ്കമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഭരണഘടനയെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിനാലാണ് സജി ചെറിയാന്‍ മുന്‍പ് മന്ത്രിസഭയില്‍ നിന്ന് പുറത്തായതെന്ന് കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് തെളിവില്ലെന്ന് പറഞ്ഞ പൊലീസും ഭരണകൂടവും നാടിന് തന്നെ അപമാനമാണ്. ഭരണഘടനയുടെ നേര്‍ക്ക് കൊഞ്ഞനം കുത്തി സ്വാര്‍ത്ഥ താത്പര്യങ്ങളുടെ പേരിലാണ് മുഖ്യമന്ത്രി സജി ചെറിയാനെ തിരിച്ചെടുത്തിരിക്കുന്നതെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ബ്ലാക്ഡേ ഇന്‍ ഡെമോക്രസി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.