മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ; സമ്പന്നരായ വിദേശമലയാളികളടക്കം ചികിത്സാസഹായം നേടിയെന്ന് വിജിലന്‍സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അഴിമതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു. വ്യാജ രേഖകള്‍ കാണിച്ചു വന്‍ തുകകള്‍ തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തല്‍. സമ്പന്നനായ വിദേശ മലയാളി ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നേടിയെന്നും മറ്റൊരു പ്രവാസി 45,000 രൂപയും തട്ടിയെടുത്തെന്നുമാണ് കണ്ടെത്തല്‍. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ മാത്രം 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രണ്ട് ഘട്ടങ്ങളിലായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തുക നേടിയെടുക്കുകയും ചെയ്തു.

സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മാര്‍ഗ്ഗനിര്‍ദേശം മറികടന്ന് എല്ലുരോഗ വിഭാഗം ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. കരള്‍ സംബന്ധമായ രോഗം നേരിടുന്ന വ്യക്തിക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണം നേടി. ഒരേ അസുഖത്തിന് രണ്ട് കളക്ടറേറ്റുകള്‍ വഴി പണം നേടിയവരും ഉണ്ട്. അസുഖം ഇല്ലാത്തവരെ കൊണ്ട് അപേക്ഷ നല്‍കിക്കുന്ന ഏജന്റ്മാര്‍ പണം പങ്കിട്ടെടുക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.