242 യാത്രക്കാരുമായി പറന്നുയയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഗുജറാത്തില്‍ തകര്‍ന്നുവീണു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. ഇന്ന് ഉച്ചയ്ക്ക് 1.47-ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.

വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ക്രൂ അംഗങ്ങളുമാണ്. 246 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് വിമാനം. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ പിന്‍ഭാഗം മതിലില്‍ തട്ടിയത് അപകടത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. വിമാനം പുറപ്പെടേണ്ട സമയത്തില്‍ നിന്ന് കുറച്ച് വൈകിയാണ് പുറപ്പെട്ടത്.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രത വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നുവീണത്. എയര്‍ഇന്ത്യയുടെ വലിയ വിമാനങ്ങളിലൊന്നാണിത്. വിമാനം പറന്നുയര്‍ന്ന് ഏകദേശം ഒന്‍പത് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകടം എയര്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ”അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തുന്ന ഫ്ലൈറ്റ് AI-171 ഇന്ന്, 2025 ജൂണ്‍ 12 ന് ഒരു അപകത്തില്‍പ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങള്‍ തേടുകയാണ്- എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.