ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്: വെടിനിര്‍ത്തലിന് ധാരണയായിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലില്‍ വീണ്ടും മിസൈലാക്രമണം നടത്തി ഇറാന്‍ സായുധസേന. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ഇസ്രയേല്‍ പ്രതിരോധ സേന നിര്‍ദേശിച്ചു. ബീര്‍ഷെബയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് അപകടമുണ്ടായത്. ഇസ്രയേലിന്റെ വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി.

വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചോ, സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ചോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാ?ഗ്ച്ചി എക്‌സില്‍ വ്യക്തമാക്കി. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിന് ഉടന്‍ ധാരണയാകുമെന്നും യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ന് പുലര്‍ച്ചെ വരെ ഇസ്രയേലും ഇറാനും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു. കൂടാതെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി.