പാക് ചാര ജ്യോതി മല്‍?ഹോത്രയുടെ കേരളയാത്ര സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് ടൂറിസം വകുപ്പ്

തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പാണ് ജ്യോതി മല്‍ഹോത്രയുടെ യാത്രയുടെയും താമസത്തിന്റെയും അടക്കം മുഴുവന്‍ ചെലവുകള്‍ വഹിച്ചത്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം കേരളത്തില്‍ എത്തിയ വ്‌ലോഗര്‍മാരുടെ പട്ടിക പുറത്തു വന്നു. ഇതില്‍ ജ്യോതി മല്‍ഹോത്രയുടെ പേരുണ്ട്. മൂന്ന് ലക്ഷത്തിലധികം സബസ്‌ക്രൈബേഴ്‌സുള്ള ഇവരുടെ ട്രാവല്‍ വിത്ത് ജോ എന്ന യുട്യൂബ് ചാനലില്‍ ആകെ 487 വീഡിയോകളാണ് ഉള്ളത്. ഇതില്‍ നല്ലൊരു പങ്കും പാകിസ്ഥാനില്‍ നിന്നുള്ളതാണ്. ഇത്തരം ഒരാളെ എന്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണ്.

ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപണം ശരിവയ്ക്കുന്നത് കൂടിയാണ് വിവരാവകാശ രേഖയിലെ വിവരങ്ങള്‍. ജ്യോതി മല്‍ഹോത്രയുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് കേരള ടൂറിസമാണെന്ന് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അദ്ദേഹം ആരോപിച്ചിരുന്നു. പാക് ബന്ധമുള്ള ഒരു ചാരന് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയാണ് യുവതി കേരളത്തില്‍ എത്തിയത്. ഏഴ് ദിവസത്തോളം ഇവിടെ തങ്ങുകയും ചെയ്തു. ഇതിനിടെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്‌ലോ?ഗ് ചെയ്തിരുന്നു. യുട്യൂബ് ചാനലില്‍ കേരളത്തില്‍ നിന്നുള്ള വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തില്‍നിന്നുള്ള വിഡിയോകളില്‍ അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. മൂന്നാര്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങള്‍ വ്‌ലോഗുകളിലുണ്ട്. പഹല്‍?ഗാം ഭീകരാക്രണത്തിന് പിന്നാലെയാണ് യുവതി പിടിയിലായത്. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായവരില്‍ പ്രധാനിയായിരുന്നു ഹരിയാന സ്വദേശിയായ യൂട്യൂബര്‍ . പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് ജ്യോതി പല വിവരങ്ങളും കൈമാറിയതായെന്നും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.