ബംഗ്ലാദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം സ്‌കൂളിലേക്ക് ഇടിച്ചുകയറി; 27 പേര്‍ മരിച്ചു, 100-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു. പരിശീലന വിമാനമാണ് തകര്‍ന്നത്.വിമാനം ധാക്കയിലുള്ള ഒരു സ്‌കൂളിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശ് വ്യോമസേനയുടെ ചൈനീസ് നിര്‍മിത എഫ്-7 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.

ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ ദേശീയമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സൈനികരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലന്‍സുകള്‍ ലഭ്യമല്ലാത്തതിനാല്‍ വാനുകളിലും ഓട്ടേറിക്ഷകളിലുമായാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. അഗ്‌നിരക്ഷാസേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

മൂന്ന് നിലകളുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ മുന്‍വശത്താണ് വിമാനം തകര്‍ന്നുവീണത്. നിരവധി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വിമാനം അപകടത്തില്‍പെടാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്.