നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂരിലെ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. എസ്ഐടി പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റപത്രത്തില്‍ 13 പ്രധാന പിഴവുകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രതിയായ പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും, ഇലക്ട്രോണിക് തെളിവുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും മഞ്ജുഷ ആരോപിച്ചു. കൂടാതെ പ്രതി ഭരിക്കുന്ന പാര്‍ട്ടിയിലെ ഭാഗമായിരുന്നിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.

സിഡിആര്‍ (കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ്) കൃത്യമായി ശേഖരിക്കാത്തതും വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതും എസ്ഐടിയുടെ വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നു. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണങ്ങള്‍ തെളിയിക്കാനാകുമെന്നും മഞ്ജുഷ ഹര്‍ജിയില്‍ വ്യക്തമാക്കി.

നേരത്തെ, നവീന്‍ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.