എന്താണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ. വിശദാംശങ്ങള്‍ അറിയാം

ഒരൊറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കേല്ലാം യാത്ര ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇതുവരെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ (ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ) എല്ലാവര്‍ക്കും ലഭിക്കും.

ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദായ്വി ആണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെ തന്നെ അനുവദിച്ച് തുടങ്ങുമെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമാണ് ജിസിസി രാജ്യങ്ങളിലേക്ക് എല്ലാവര്‍ക്കും ഒരൊറ്റ വിസ എന്ന ആശയം പരിഗണിച്ച് തുടങ്ങിയത്. 2025 അവസാനിക്കുന്നതിന് മുന്‍പ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങും.

പേര് പോലെ തന്നെ ജിസിസി എകീകൃത ടൂറിസ്റ്റ് വിസ ഒരു ടൂറിസ്റ്റ് വിസയാണ്. ഒരു വിസയിലൂടെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റെയ്ന്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ യാത്ര ചെയ്യാനാവും.

ജിസിസി യൂണിഫൈഡ് ടൂറിസ്റ്റ് വിസയ്ക്ക് 2023 നവംബറില്‍ ആണ് അംഗീകാരം ലഭിച്ചത്. ജിസിസി ആഭ്യന്തര മന്ത്രിമാരുടെ ഒമാനില്‍ നടന്ന ചര്‍ച്ചയിലാണ് ഈ വിസയ്ക്ക് അംഗീകാരം ലഭിക്കുന്നത്. ഷെന്‍ഗന്‍ വിസയുടെ മാതൃക പിന്തുടര്‍ന്നാണ് ജിസിസി രാജ്യങ്ങളുടെ നീക്കം. ഷെന്‍ഗന്‍ വിസയിലൂടെ യൂറോപ്പിലെ പല രാജ്യങ്ങളിലും സന്ദര്‍ശിക്കാനാവും.

ജിസിസി രാജ്യങ്ങളില്‍ ആറില്‍ ഏതെങ്കിലും ഒന്നില്‍ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഈ ജിസിസി ഏകീകൃത വിസ ലഭിക്കും. ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷച്ച തിയതിക്ക് ശേഷം പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം. ജിസിസിയിലെ ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുന്നതിന് വിലക്ക് നേരിടുന്ന വ്യക്തികള്‍ക്ക് ഈ വിസ അനുവദിക്കില്ല.

ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയാല്‍ പിന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ഇതിനായി അപേക്ഷിക്കാനാവും എന്നാണ് റിപ്പോര്‍ട്ട്. ഒരു രാജ്യം സന്ദര്‍ശിക്കനാണോ അതോ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാവും. 30 മുതല്‍ 90 ദിവസം വരെയാണ് ഈ ഏകീകൃത ടൂറിസ്റ്റ് വിസയുടെ കാലാവധി.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല. 90 യുഎസ് ഡോളര്‍ മുതല്‍ 130 യുഎസ് ഡോളര്‍ വരെയായിരിക്കും ജിസിസി യൂണിഫൈഡ് ടൂറിസ്റ്റ് വിസയുടെ നിരക്ക് എന്നാണ് സൂചന. അപേക്ഷിച്ചതിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളില്‍ വിസ ലഭ്യമാവും.

എണ്ണവിപണിയില്‍ കൂടുതല്‍ ഊന്നിയുള്ള സമ്പദ് വ്യവസ്ഥയില്‍ നിന്ന് മറ്റ് വഴികളിലൂടെ കൂടുതല്‍ പണം രാജ്യത്തേക്ക് കൊണ്ടുവരികയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇ സഞ്ചാരികളുടെ പ്രധാന ഇടങ്ങളിലൊന്നായി വളര്‍ന്ന് കഴിഞ്ഞു. 2024ല്‍ ദുബായില്‍ 18.72 മില്യണ്‍ വിദേശ സഞ്ചാരികള്‍ എത്തിയതായാണ് കണക്ക്. സൗദി അറേബ്യ ടൂറിസം ഫുട്‌ബോളിലൂടെയാണ് വിപണി സജീവമാക്കുന്നത്. 2024ല്‍ സൗദിയിലേക്ക് 116 മില്യണ്‍ വിദേശ സഞ്ചാരികള്‍ എത്തി.