പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പൂനെ: പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. പൂനെയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് പൂനെയില്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ഗാഡ്ഗിലിനെ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരവും തേടിയെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയനായിരുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറഖനനം, അണക്കെട്ട് നിര്‍മാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

പത്മശ്രീ (1981), പത്മഭൂഷണ്‍ (2006) ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു തുടക്കത്തില്‍ കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും ശേഷം സ്വീകാര്യത ലഭിച്ചു.

1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. പൂനെ സര്‍വകലാശാലയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത പരിസ്ഥിതി ശാസ്ത്രത്തില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 31 വര്‍ഷം സേവനമനുഷ്ഠിക്കുകയും അവിടെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമംരൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്. ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗര്‍ അവാഡ്, വിക്രം സാരാഭായ് അവാര്‍ഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗര്‍ അവാര്‍ഡ്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സെന്റനിയല്‍ മെഡല്‍,വോള്‍വോ പാരിസ്ഥിതിക അവാര്‍ഡ്, പദ്മശ്രീ, പദ്മഭൂഷന്‍ , കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോല്‍സവ സമ്മാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മാധവ് ഗാഡ്ഗലിന്റെ ഭാര്യയും പ്രശസ്ത മണ്‍സൂണ്‍ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗില്‍ 2025 ജൂലൈയില്‍ അന്തരിച്ചിരുന്നു.