ഇറാനില്‍ സമരക്കാരെ അടിച്ചമര്‍ത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍, പ്രതിഷേധക്കാര്‍ക്കെതിരെ അക്രമാസക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ഇറാന്‍ സര്‍ക്കാരിന് കര്‍ശന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അധികാരികള്‍ വെടിയുതിര്‍ത്താന്‍ അമേരിക്ക തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇറാന്‍ ഭരണകൂടത്തെ ഓര്‍മ്മിപ്പിച്ച ട്രംപ്, മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

കരയിലേക്ക് സൈന്യത്തെ അയയ്ക്കുക എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും തടഞ്ഞിട്ടുണ്ട്. ഇറാനും ദുബായിക്കും ഇടയിലുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിമാനത്താവള ഡാറ്റ വ്യക്തമാക്കുന്നു.

തീപിടുത്തങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ചിത്രങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. അതേസമയം അര്‍ദ്ധ-ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി ഒറ്റരാത്രികൊണ്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലും മറ്റു നഗരങ്ങളിലും ജനക്കൂട്ടം മാര്‍ച്ച് നടത്തുന്നതിന്റെയും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും വീഡിയോകള്‍ റോയിട്ടേഴ്സ് പരിശോധിച്ചു.

ഡിസംബര്‍ 28 ന് പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 62 പേര്‍ കൊല്ലപ്പെട്ടതായി അവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 48 പ്രകടനക്കാരും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് HRANA അവകാശ സംഘടന അറിയിച്ചു.രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും ആരോപിച്ചാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

അതിനിടെ, പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, പ്രക്ഷോഭകര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തകര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.