മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ 21 സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

മുംബൈ: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. മുംബൈയില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷ ആഗോള തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയര്‍ത്തി. പ്രതിരോധം, സാങ്കേതികവിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, നിര്‍ണ്ണായക ധാതുക്കള്‍ തുടങ്ങി വിവിധ മേഖലകളിലായി 21 സുപ്രധാന കരാറുകളിലാണ് ഇരുനേതാക്കളും ഒപ്പുവെച്ചു.

കൂടിക്കാഴ്ചയിലെ ഏറ്റവും പ്രധാന പ്രഖ്യാപനം പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. ടാറ്റയും എയര്‍ബസ്സും ചേര്‍ന്ന് കര്‍ണാടകയില്‍ സ്ഥാപിക്കുന്ന H125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ അസംബ്ലി ലൈനിന്റെ ഉദ്ഘാടനം മോദിയും മാക്രോണും സംയുക്തമായി നിര്‍വ്വഹിച്ചു. ‘ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാന്‍ കഴിവുള്ള ലോകത്തിലെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തെ നിര്‍ണായകം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഏറ്റവും പഴക്കമുള്ള ഒന്നാണെന്നും പ്രസിഡന്റ് മാക്രോണിന്റെ സഹായത്തോടെ, ഞങ്ങള്‍ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുകയും സമീപകാലത്ത് അതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍, ഞങ്ങളുടെ ബന്ധത്തെ ഒരു പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുകയാണ്. ഈ പങ്കാളിത്തം വെറും തന്ത്രപരമല്ല. പ്രവചനാതീതമായ ആഗോള ചലനാത്മകതയുടെ ഈ കാലഘട്ടത്തില്‍, ഈ പങ്കാളിത്തം ആഗോള സ്ഥിരതയും പുരോഗതിയും നല്‍കമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിന്റെ ഏറ്റവും വിശ്വസ്ത പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്ന് മാക്രോണ്‍ പറഞ്ഞു. റാഫേല്‍ ജെറ്റുകള്‍ മുതല്‍ അന്തര്‍വാഹിനികള്‍ വരെ, ഞങ്ങള്‍ പ്രതിരോധ സഹകരണം വികസിപ്പിക്കുകയാണെന്നും, അദ്ദേഹം പറഞ്ഞു. നമ്മുടെ രണ്ട് രാജ്യങ്ങളും നിയമവാഴ്ചയില്‍ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭീകരതയെ ചെറുക്കുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും സഹകരിക്കുന്നത് തുടരുമെന്നും മാക്രോണ്‍ പറഞ്ഞു.