കെ.പി. ജോര്‍ജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസില്‍ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന നടപടികള്‍ക്കൊടുവില്‍ 12 പുരുഷന്മാരും 2 സ്ത്രീകളും അടങ്ങുന്ന 14 അംഗ ജൂറിയെയാണ് നിശ്ചയിച്ചത്.

വ്യാഴാഴ്ച മുതല്‍ കേസിലെ സാക്ഷി വിസ്താരവും വാദങ്ങളും ആരംഭിക്കും. അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ഈ വിചാരണ.

തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് സ്വന്തം വീടിന്റെ ടാക്‌സ് അടയ്ക്കാനും മറ്റും വകമാറ്റി ചിലവഴിച്ചു എന്നാരോപിച്ച് രണ്ട് മണി ലോണ്ടറിങ് കേസുകളാണ് കെ.പി. ജോര്‍ജിനെതിരെ ഉള്ളത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് അദ്ദേഹം കോടതിയില്‍ അറിയിച്ചു.

എഴുപതോളം പേരില്‍ നിന്നാണ് ജൂറി അംഗങ്ങളെ കണ്ടെത്തിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറിയ കെ.പി. ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും നിഷ്പക്ഷരായ അംഗങ്ങളെ കണ്ടെത്താന്‍ അഭിഭാഷകര്‍ക്ക് സാധിച്ചു.

കെ.പി. ജോര്‍ജിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന തരാല്‍ പട്ടേലിനെ സാക്ഷി വിസ്താരത്തിനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട്. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വംശീയ അധിക്ഷേപം നടത്തി തിരഞ്ഞെടുപ്പില്‍ കെ.പി. ജോര്‍ജിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പട്ടേല്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

വിചാരണയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധി നിര്‍ണ്ണയിക്കാനുള്ള ചുമതല ജഡ്ജി മാഗി ജറമില്ലോയ്ക്കായിരിക്കും.