ഇറാനെതിരായ നീക്കം ശക്തമാക്കി യുഎസ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികര്‍; നിര്‍ണായക എണ്ണ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ രഹസ്യ പദ്ധതി

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചുകൊണ്ട് ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 10,000 സൈനികരെ കൂടി പശ്ചിമേഷ്യയില്‍ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ സൈനികരെ വിന്യസിക്കുന്ന കാര്യത്തില്‍ വൈറ്റ് ഹൗസും പെന്റഗണും ചര്‍ച്ച നടത്തിവരികയാണെന്നും അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നും മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് അറിയിച്ചു. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം ഗണ്യമായി ഉയര്‍ത്തുകയും ഇറാനില്‍ കരസേനാ നടപടിക്ക് വാഷിംഗ്ടണ്‍ ഗൗരവമായി ഒരുങ്ങുകയാണെന്നതിന്റെ സൂചനയാണ് ഈ നീക്കം.

നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ അവസാന പ്രഹരം നല്‍കുന്നതിനുള്ള പദ്ധതികളും പെന്റഗണ്‍ വികസിപ്പിച്ചുവരുന്നുണ്ട്. കരയുദ്ധം ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ചര്‍ച്ചയില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണമുള്ള ലാറക് ദ്വീപ് കൈയടക്കുക തുടങ്ങിയ പദ്ധതികള്‍ അമേരിക്കന്‍ സൈന്യം തയ്യാറാക്കിയിട്ടുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സുരക്ഷിതമാക്കാന്‍ കരസേനയെ ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിനിടെ, അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളോട് ഇറാന്‍ കടുത്ത സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സൈനിക നടപടിക്കുള്ള സാധ്യത മറയ്ക്കാനുള്ള ശ്രമമായാണ് ഇതിനെ ഇറാന്‍ കാണുന്നത്. ഇറാനിയന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള ഏതൊരു ശ്രമവും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതിന് ഇടയാക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി.