വിജിലന്‍സ് മേധാവി ആറായിരിക്കും; പകരക്കാരനെ തേടി സര്‍ക്കാര്‍ പരുങ്ങലില്‍

jacob-thomasതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്‍കിയ സാഹചര്യത്തില്‍ പകരക്കാരന്‍ ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്.

സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം.

ഡിജിപി റാങ്കിലുള്ളവരെ മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിക്കാവൂ എന്നാണു നിലവിലെ ചട്ടം. അങ്ങനെ വരുമ്പോള്‍ ജേക്കബ് തോമസിനു പകരം നിയമിക്കാവുന്ന പേരുകള്‍ നാലെണ്ണം മാത്രമേയുള്ളു.

അതില്‍ ഒന്നു ടി.പി സെന്‍കുമാര്‍ ആണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍നിന്നു മാറ്റിയ സെന്‍കുമാറിനെ വിജിലന്‍സ് മേധാവി പദത്തിലേക്ക് എത്തുന്നത് പിണറായി സര്‍്ക്കാറിന് വന്‍ തിരിച്ചടിയാവും.

രണ്ടാമത്തെ ആണ്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍നിന്നു മാറ്റിയ എന്‍.ശങ്കര്‍ റെഡ്ഡിയാണ്. സെന്‍കുമാറിനെ പോലെ തന്നെ ശങ്കര്‍ റെഡ്ഡിയും ഭരണനേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും അനഭിമതരാണ്.

പിന്നെയുള്ളത് നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാവും. എന്നാല്‍ ജിഷ കേസടക്കം വിവാദ കേസുകള്‍ നിലവില്‍ അന്യേഷിക്കുന് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവില്ലെന്നാണ് സൂചന.

പിന്നീട് ബാക്കിയുള്ള ഏക ആശ്രയം ഡിജിപി റാങ്കിലുള്ള എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങാവും. എന്നാല്‍ കര്‍ക്കശക്കാരനായ ഋഷിരാജ് സിങിന്റെ നിലപാടുകളില്‍ വിജിലന്‍സില്‍ എങ്ങനെയാകുമെന്നതില്‍ ഭരണനേതൃത്വത്തിന് ആശങ്കയുണ്ട്.

അതേസമയം എല്ലാത്തിനും ഒരു പോംവഴിയായി തല്‍ക്കാലം ജേക്കബ് തോമസിനെ അനുനയിപ്പിച്ചു നിര്‍ത്താനും സാധ്യത കാണുന്നു. അതിനാല്‍ത്തന്നെ വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കി കത്ത് നിലവില്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.
ജേക്കബ് തോമസിനെ തന്നെ നിലനിര്‍ത്തുന്നതിനായി പരസ്യപ്രസ്താവനയോ ഇടപെടലോ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാനും സാധ്യതയുണ്ട്.

പ്രതിപക്ഷത്തിന്റെ തത്ത വിവാദവും വിജിലന്‍സ് ഡയറക്ടറുടെ കത്ത് വിഷയവും കൂടി പിണറായി സര്‍ക്കാര്‍ ആകെ പരുങ്ങലിലായാണ് പ്രതിപക്ഷത്തിന്റെ നിഗമനം. എന്നാല്‍ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിലനിര്‍ത്തുകയാണെങ്കില്‍, നിലവിലെ ആരോപണ വിഷയങ്ങളില്‍ മേധാവിയുടെ വാശിക്കു വഴങ്ങാന്‍ പിണറായി തയാറാകുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.