ഹൂത്തികളുടെ മിസൈല്‍ ആക്രമണം ; വന്‍ദുരന്തത്തില്‍ നിന്നും മക്ക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

5812d5cac4618 റിയാദ് : ഹൂത്തി വിമതരുടെ ആക്രമണത്തില്‍ നിന്നും ഇസ്ലാം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്ക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ സൗദി സഖ്യസേന തകർത്തു. യമനിലെ സആദ പ്രവിശ്യയിൽ നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് ഒമ്പത് മണിയോടെയാണ് മിസൈൽ ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. സഖ്യ സേനയുടെ ഫലപ്രദമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. മക്കയിൽ നിന്ന് വെറും 65 കിലോമീറ്റർ അകലെ വെച്ചാണ് മിസൈൽ തകർത്തത്.ആര്‍ടി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലായ ബുർകാൻ 1 ആണ് സൗദി അറേബ്യയെ ലക്ഷ്യമാക്കി വിട്ടതെന്ന് ഹൂതി വിമതർ സ്ഥിരീകരിച്ചു. മക്കയായിരുന്നില്ല ലക്ഷ്യമെന്നും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്നും ഹൂതി വിമതർ ഒൗദ്യോഗിക മാധ്യമത്തിലൂടെ അറിയിച്ചു. ഹൂത്തി വിമതരെ ശരിക്കും ഭയക്കണം എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഇപ്പോഴത്തെ മിസൈല്‍ ആക്രമണം. മക്ക ആക്രമിക്കപ്പെട്ടാല്‍ അത് ലോകത്തെ ഇസ്ലാമിക വിശ്വാസികളെയെല്ലാം തന്നെ വലിയ ആശങ്കയിലാഴ്ത്തും. യെമനിലെ സഅദയില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത് എന്നാണ് കരുതുന്നത്. മക്കയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. അവിടെ നിന്ന് ഇത്രയും സഞ്ചാര ശേഷിയുള്ള മിസൈല്‍ വിടാനുള്ള ശേഷി എങ്ങനെ വിമതര്‍ക്ക് കിട്ടി എന്നാണ് സംശയിക്കുന്നത്. അതേസമയം മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിനെതിരെ സഖ്യസേന ശക്തമായ തിരിച്ചടി ആരംഭിച്ചു. സഅദയിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ സഖ്യസേന തകർത്തു എന്നും വാര്‍ത്തകള്‍ ഉണ്ട്.