2000 രൂപ നോട്ടുകളില്‍ നാനോ ചിപ്പ് ഇല്ല ; പ്രചരിക്കുന്നത് കള്ളകഥ
റിസർവ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടില്‍ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മിഡിയയില്‍ പ്രചാരണം സത്യമല്ല എന്ന് വാര്‍ത്തകള്‍. കള്ളപ്പണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ 1,000, 500 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തകൾ പ്രചരിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിലും ഇതിന് വൻ പ്രചാരം ലഭിച്ചു. പുറത്തിറങ്ങാൻ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ധനകാര്യ സെക്രട്ടറി അശോക് ലാവാസ ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലോ റിസര്‍വ് ബാങ്ക് അധികൃതര്‍ ഇന്നലെ പുറത്തുവിട്ട ചിത്രങ്ങളിലോ 2000 രൂപാ നോട്ടുകളില്‍ നാനോ ചിപ്പ് ഉണ്ടെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇന്ന് രാവിലെ ധനകാര്യ സെക്രട്ടറി നടത്തിയ ട്വീറ്റില്‍ പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിക്കടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്തുവാന്‍ കഴിയുന്ന തരത്തിലാണ് ചിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വാര്‍ത്തകള്‍ വന്നത്. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലോ മറ്റിടങ്ങളിലോ നോട്ടുകള്‍ സൂക്ഷിച്ചാല്‍ സൂക്ഷ്മമായ ജിപിഎസ് സംവിധാനത്തിലൂടെ നോട്ടിരിക്കുന്ന സ്ഥലം കണ്ടെത്താനാകും. അതിലൂടെ ആദായ നികുതി വകുപ്പിന് കണ്ടെത്തി പിടിച്ചെടുക്കാന്‍ എളുപ്പവുമാകുമെന്നുമാണ് വാര്‍ത്തകള്‍ വന്നത്. അതീവ സൂക്ഷ്മമായതിനാല്‍ കണ്ടെത്താന്‍ കഴിയില്ലെന്നുമാത്രമല്ല നോട്ട് കേടുവരുത്താതെ ഈ ചിപ്പുകള്‍ പുറത്തെടുക്കാനുമാകില്ല.