അമേരിക്കന്‍ കോണ്ഗ്രസില്‍ പുതുചരിത്രമെഴുതി മലയാളി വനിത

static1-squaresp വാഷിങ്ടൺ : അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാല്‍. വാഷിങ്ടണില്‍നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് പ്രമീള ജയപാല്‍ വിജയിച്ചത്. അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന പ്രമീള ജയപാല്‍ എഴുത്തുകാരി കൂടിയാണ്. യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ദക്ഷിണേഷ്യക്കാരിയായ ആദ്യ വനിതയാണ് പ്രമീള. 1979 മുതല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയെ മാത്രം ജയിപ്പിച്ച 7വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ മത്സരിച്ച പ്രമീള ബ്രാഡി പിനേറ്റൊ വാക്കിംഗ്ഷോയെയാണ് പരാജയപ്പെടുത്തിയത്. പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളാണ് പ്രമീള. 1982ലാണ് പ്രമീള ജയപാല്‍ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. നിലവിൽ വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. അതേസമയം, ന്യൂജഴ്സിയിൽനിന്നും ജനപ്രതിനിധി സഭയിലേക്ക് മൽസരിച്ച മലയാളിയായ പീറ്റർ ജേക്കബ് തോറ്റു. 1965 സപ്തംബര്‍ 21 ന് ചെന്നൈയിലാണ് പ്രമീള ജനിച്ചത്. പ്രമീള ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 16-ാം വയസിലാണ് അമേരിക്കയില്‍ എത്തിയ പ്രമീള ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എയും കരസ്ഥമാക്കി. സ്ത്രീകളുടേയും കുടിയേറ്റക്കാരുടേയും മനുഷ്യാവകാശ സംരക്ഷണത്തിന് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പ്രമീള രാജ്യാന്തര തലത്തിലും ദേശീയതലത്തിലും ശ്രദ്ധേയയായിരുന്നു. നേരത്തെ ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കറുത്ത വംശജയായ ഒരു പ്രതിനിധി കാലിഫോര്‍ണിയയില്‍നിന്ന് യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 24 വര്‍ഷത്തിന് ശേഷമാണ്. അതുകൊണ്ടുതന്നെ കാലിഫോര്‍ണിയയെ സംബന്ധിച്ച് ഇത് ചരിത്രപരമായ ഒരു തെരഞ്ഞെടുപ്പ് കൂടിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലോറെറ്റ സാഞ്ചസിനെയാണ് കമല ഹാരിസ് തോല്‍പ്പിച്ചത്.