അപകടങ്ങള്‍ തുടര്‍കഥ ; ഇന്ത്യന്‍ റെയില്‍വേയുടെ പരീക്ഷണങ്ങള്‍ യാത്രക്കാരുടെ ജീവന്‍ വെച്ച്

rail_kanpur_stor അടിക്കടിയുണ്ടാകുന്ന അപകടങ്ങളില്‍ പാഠം പഠിക്കാതെ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ഈ നിഷ്ക്രീയ നിലപാട് കാരണം പലര്‍ക്കും ട്രെയിന്‍ യാത്രകള്‍ അന്ത്യയാത്രയായി മാറുന്ന കാഴ്ചയാണ് രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി കണ്ടുവരുന്നത്. അതില്‍ അവസാനത്തേത് എന്ന നിലയില്‍ ഇന്ന് കാണ്‍പൂരില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെ ദെഹാന്ത് ജില്ലയിലെ പൊഖ്‌റായനില്‍ വച്ച് പാട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീവണ്ടി ദുരന്തമാണിത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമണ്ടായത്. അത്യന്താധുനിക നവീകരണമടക്കമുള്ള സംവിധാനങ്ങളിലേക്ക് കടക്കുമ്പോഴും ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് എത്രത്തോളം വിലകല്‍പ്പിക്കുന്നു എന്ന ചോദ്യം ബാക്കിയാവുകയാണ്. കേരളത്തിലെ റെയില്‍വേ ട്രാക്കുകള്‍ എല്ലാം തന്നെ യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിട്ട് കാലങ്ങളാകുന്നു. അടുത്ത കാലത്തായി ചെറുതും വലുതുമായ ധാരാളം തീവണ്ടി അപകടങ്ങള്‍ക്ക് കേരളം സാക്ഷിയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തങ്ങള്‍ ഒഴിവായി പോയത്. അതുപോലെ സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. പാളത്തിലെ  തകരാറ് തന്നെയാണ് ഇവിടെയും വില്ലനായത്. അതിവേഗറെയില്‍വേ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന അതേസമയം തന്നെയാണ് ഇത്തരത്തിലുള്ള ദുരന്തങ്ങളും ഉണ്ടാകുന്നത്.