കാന്‍പൂരില്‍ പണിനടന്നുവന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് ഏഴുമരണം

ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് പണിനടന്നുവന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ജാജ്മുവ മേഖലയില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നത്. തൊഴിലാളികളാണ് മരിച്ചത് മുഴുവനും. സ്ത്രീകളും കുട്ടികളുമടക്കം 30 പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്. മരണസംഖ്യ ഇനിയും ഉയരുവാന്‍ സാധ്യത പറയുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ് ലമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇയാൾക്കും കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിൽ പണി നടക്കുമ്പോഴാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടം തകരാനിടയാക്കിയ കാരണം വ്യക്തമല്ല. അതേസമയം, നിർമാണ പ്രവർത്തനങ്ങൾക്കായി മോശം സാധനസാമഗ്രികൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.