ഇന്ത്യയുടെ ചരിത്രനേട്ടം കുരുപൊട്ടി ചൈന ; ഇന്ത്യ ഇപ്പോഴും ചൈനയുടെ പിന്നിലാണ് എന്ന് അവകാശവാദം

ഒറ്റവിക്ഷേപണത്തിലൂടെ ബഹിരാകാശ രംഗത്ത് ലോകത്തെ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കി ലോകത്തിനു മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ചൈനീസ് ദിനപത്രം. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് നല്ല കാര്യമെക്കെയാണെങ്കിലും ഇപ്പോഴും ഇന്ത്യ അമേരിക്കയ്ക്കും ചൈനയ്ക്കും മൈലുകളോളം പിന്നിലാണെന്നാണ് ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യ പൂര്‍ണതോതില്‍ വികസിച്ചിട്ടില്ലെന്നും അതുപോലെ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളത് ഇന്ത്യയിലാണ് എന്നും നിരവധി പേര്‍ക്ക് ദേശീയ വികസനത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ലെന്നും പത്രം ഓര്‍മപ്പെടുത്തുന്നു. വലിയ ബഹിരാകാശ ദൗത്യങ്ങള്‍ക്കാവശ്യമായ റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോഴും ഇന്ത്യയ്ക്ക് ഇല്ല. ഇന്ത്യക്കാരായ ബഹിരാകാശ യാത്രികരില്ല. സ്വന്തമായ ബഹിരാകാശ നിലയം ഇതുവരെ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടില്ല. ഇങ്ങനെ പോകുന്നു ഇന്ത്യയെ ഇകഴ്ത്തിക്കൊണ്ടുള്ള പത്രത്തിന്റെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുന്നത് നേട്ടമായി കാണാനാകില്ല. കാരണം അവയുടെ ലക്ഷ്യങ്ങള്‍ പരിമിതമാണെന്നും പത്രം പറയുന്നു. ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചിലവിലാണ് വിക്ഷേപണം നടത്തുന്നത്. ഇന്ത്യയുടെ ജിഡിപി തങ്ങളേക്കാള്‍ താഴെയായതിനാലാണ് ഇത് സാധ്യമാകുന്നത്. കുറഞ്ഞ ചിലവില്‍ വിക്ഷേപണം നടത്തുന്നതുകൊണ്ട് ഈ മേഖലയില്‍ വലിയ മെച്ചമുണ്ടാക്കുമെന്നും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ചൈന പറയുന്നു.അതേസമയം ചൈന പറയുന്നതിലും കാര്യമുണ്ട് എന്നാണ് ചിലര്‍ പറയുന്നത്. ഒക്ടോബറോടുകൂടി മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ചൈനയുടെ ആറാമത്തെ ബഹിരാകാശ ദൗത്യം നടക്കും. 2013 അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ശേഷം ചന്ദ്രനില്‍ പേടകമിറക്കിയ മൂന്നാമത്തെ രാജ്യമായി ചൈന മാറിയിരുന്നു.