പീഡനത്തെതുടര്‍ന്ന്‍ പത്തുവയസുകാരിയുടെ ആത്മഹത്യ ; മുത്തച്ഛന്‍ അറസ്റ്റില്‍
കൊല്ലം : കുണ്ടറയിൽ 10 വയസുകാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റ്ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛനാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് .കഴിഞ്ഞ നാല് ദിവസമായി കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പടെ അടുത്ത ബന്ധുക്കള്‍ ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ ആദ്യമൊക്കെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ ജനുവരി 15നാണ് കുണ്ടറയില്‍ പത്തുവയസുകാരിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്. മരിക്കുന്നതിന് മുമ്പ് കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കുട്ടിയുടേതെന്ന് കരുതിയിരുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പടെ അഞ്ചിലേറെ അടുത്ത ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ചികിത്സയിലായിരുന്ന മുത്തശ്ശിയെ ഇന്നലെയാണ് പൊലീസ് ചോദ്യം ചെയ്തത്. മുത്തച്ഛനെതിരെ പെൺകുട്ടി തന്നോട് പരാതിപ്പെട്ടിരുന്നതായി മുത്തശ്ശി മൊഴി നൽകിയിരുന്നു. കൂടാതെ ആത്മഹത്യ ചെയ്ത ദിവസം പെൺകുട്ടിയെ മുത്തച്ഛൻ ചീത്ത വിളിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു.