ഒരു ദിവസം കൊണ്ട് മഞ്ഞയായി മംഗളം ; നടന്നത് മാധ്യമപ്രവര്‍ത്തനമല്ല കിടപ്പ് മുറിയിലെ എത്തിനോട്ടം എന്ന് പരക്കെ ആക്ഷേപം

ജോഷി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമായിരുന്നു റണ്‍ ബേബി റണ്‍ . എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി ചാനല്‍ ലോകത്ത് നടക്കുന്ന കള്ളത്തരങ്ങള്‍ അതുപോലെ വരച്ചുകാട്ടിയ ചിത്രമായിരുന്നു അത്.അതില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പുതുതായി ആരംഭിക്കുന്ന ചാനലിനു വേണ്ടി എക്സ്ക്ലൂസീവ് വാര്‍ത്ത‍ ശേഖരിക്കാന്‍ നായകനും നായികയും കാണിക്കുന്ന സാഹസങ്ങളും മറ്റുമാണ് ചിത്രത്തിലെ കഥാതന്തു. വിചാരിച്ച വാര്‍ത്ത‍ ലഭിക്കാത്തത് കാരണം ഏതോ പള്ളീലച്ചന്റെ പീഡനക്കേസ് എന്നും പറഞ്ഞാണ് അവര്‍ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇവിടെ പറയുവാന്‍ കാരണം ഇതിനു സമാനമായ അല്ലെങ്കില്‍ ഇതിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പരിപാടിയാണ് മംഗളം ചാനല്‍ ഇന്ന് കാട്ടിക്കൂട്ടിയത്. തങ്ങള്‍ രംഗത്ത് വന്നു എന്ന് നാട്ടുകാരെ കാണിക്കാന്‍ മംഗളം നടത്തിയ മാധ്യമധര്‍മ്മം ഈ രംഗത്ത് ഉള്ളവരെ പോലും ഞെട്ടിച്ചു എന്നതാണ് സത്യം. മലയാള ചാനല്‍ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു സംഭവം നടന്നിട്ടില്ല എന്നതാണ് സത്യം. മഞ്ഞപത്രങ്ങളെക്കാള്‍ താഴെയുള്ള പരിപാടിയാണ് മംഗളം കാട്ടിക്കൂട്ടിയത്. ക്ലിക്ക് കൂട്ടുവാന്‍ വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതുപോലുള്ള വാര്‍ത്തകള്‍ പടച്ചുവിടാറുണ്ട് എങ്കിലും അവരും ബഹുദൂരം പിന്നിലായി എന്നതാണ് സത്യം. വാര്‍ത്ത‍ വെളിയില്‍ വന്നപ്പോള്‍ ഒരു മന്ത്രിയുടെ സ്ഥാനം തെറിച്ചു എന്നകാര്യം സത്യമാണ് എങ്കിലും അന്ന്യന്റെ കിടപ്പ്മുറിയില്‍ എത്തിനോക്കുന്ന സമീപനമാണ് ചാനല്‍ കാണിച്ചത് എന്നാണ് ഇപ്പോള്‍ പരക്കെ ആക്ഷേപം ഉയരുന്നത്. സദാചാര പോലീസുകാര്‍ നാട്ടില്‍ കിടന്നു കാണിക്കുന്നതിന്റെ ചാനല്‍ രൂപമാണ്‌ കണ്ടത് എന്നും ചാനലിനെതിരെ കേസെടുക്കണം എന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. കൂടാതെ ശശീന്ദ്രനോട് മറുതലയ്ക്കല്‍ സംസാരിച്ച ആളുടെ സംഭാഷണം ഉള്‍പ്പെടുത്താതെ ആണ് ഓഡിയോ ക്ലിപ്പ് മംഗളം പുറത്ത് വിട്ടിരിക്കുന്നത്.ലൈംഗികച്ചുവയോടെ ശശീന്ദ്രന്റെ ശബ്ദം നടത്തുന്ന സംഭാഷണങ്ങള്‍ക്ക് ഒരു മറുവശം ഉണ്ടാകുമല്ലോ. അതെവിടെയെന്ന് മംഗളം പറയുന്നുമില്ല. പരാതിക്കാരിയെ നിങ്ങള്‍ പുറത്ത് കാണിക്കേണ്ട. പക്ഷേ ലൈംഗികമായി മന്ത്രി ചൂഷണം ചെയ്തു എന്ന് നിങ്ങള്‍ പറയുന്ന ആ സ്ത്രീയ്ക്ക് പരാതി ഉണ്ടോ എന്നെങ്കിലും മംഗളം വെളിപ്പെടുത്തണം. മുഖം മറച്ച് ഒരു ബൈറ്റോ, പേര് വെളിപ്പെടുത്താതെ ഒരു ടെലി ഇന്നോ ചാനല്‍ കാണിക്കണമായിരുന്നു എന്നും അഭിപ്രായമുണ്ട്. രണ്ട് പേര്‍ക്കും താല്‍പര്യമുള്ള ലൈംഗിക സംഭാഷമാണ് നടന്നതെങ്കില്‍ ഈ വാര്‍ത്ത പുറത്ത് വിട്ടതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നാണ് വിമര്‍ശനം ഉയരുന്നുണ്ട്. ലൈംഗികത ഓരോ വ്യക്തിയുടെയും സ്വകാര്യമായ ആവിശ്യമാണ് ആ സ്ത്രീക്ക് പരാതി ഇല്ലെങ്കില്‍ മന്ത്രിയെ കുറ്റപ്പെടുത്തുവാന്‍ കഴിയുകയുമില്ല. മന്ത്രിയെ കുടുക്കുവാന്‍ ചാനല്‍ തന്നെ ആരയോ ഏര്‍പ്പാടാക്കി എന്നുവേണം ഇതിലൂടെ കരുതുവാന്‍. പല പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വിഷയത്തില്‍ മന്ത്രിയുടെ പക്ഷമാണ് പിടിച്ചിരിക്കുന്നത്. മാധ്യമങ്ങളോട് നിശിത വിമര്‍ശനം ഉള്ള മുഖ്യമന്ത്രി ഈ മഞ്ഞ ജേര്‍ണലിസത്തിന് വഴങ്ങരുത്. ശശീന്ദ്രന്‍ രാജിവെക്കരുത് എന്ന് അവര്‍ അഭിപ്രായപ്പെടുന്നു.കൂടാതെ ഇതാണ് ജേര്‍ണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു എന്നും ചിലര്‍ പറയുന്നു.മന്ത്രി എന്ന സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണു കാര്യം. അല്ലെങ്കില്‍ അയാളുടെ സ്വകാര്യതയില്‍ നമുക്കെന്തു കാര്യം? എന്ന പ്രായോഗികമായ അഭിപ്രായങ്ങളും അവര്‍ പങ്കുവെയ്ക്കുന്നു.