മന്ത്രിയെ കുടുക്കിയ ഫോണ്‍ വിളി ; മംഗളം ചാനല്‍ മേധാവി അടക്കം എട്ടുപേര്‍ കീഴടങ്ങി

കോട്ടയം : മുന്‍മന്ത്രിയെ ഫോണില്‍ വിളിച്ചു കെണിയിലാക്കിയ സംഭവത്തില്‍ മംഗളം ചാനല്‍ മേധാവി അടക്കം എട്ടുപേര്‍ കീഴടങ്ങി. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാവിലെ ഒമ്പതരയോടെ ഇവര്‍ കീഴടങ്ങിയത്. എന്നാല്‍ ശശീന്ദ്രനെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും ചാനലിന്റെ ചെയര്‍മാനും ഇതുവരെ കീഴടങ്ങിയിട്ടില്ല. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ തെളിവെടുക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം ചാനലില്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ രേഖകളും വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. അതേസമയം തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്ന് കാട്ടി ചാനല്‍ മേധാവി പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. തന്റെ വാഹനത്തില്‍ നിന്നുമാണ് ലാപ്പും മൊബൈല്‍ഫോണും മോഷണം പോയത് എന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹം പരാതി നല്‍കിയത്.