ജമ്മു കശ്മീരിൽ സൈന്യവും പൊലീസും തമ്മിൽ സംഘർഷം; കേണലടക്കം 40 ജവാന്മാർക്കെതിരെ വധശ്രമക്കേസ്
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ എൻ. അരുൺ ഗാന്ധി ഉൾപ്പെടെ 40-ഓളം സൈനികർക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് കിഷ്ത്വാറിലെ അത്തോലി പൊലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. കേണലിനു പുറമെ മേജർ വികാസ് ശർമ്മ, സുബേദാർ ശങ്കർ ഗുർഖെ തുടങ്ങിയ ഉദ്യോഗസ്ഥർക്കും സിപ്പോയ്മാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇടുങ്ങിയ റോഡിൽ ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനവ്യൂഹവും സൈനിക വാഹനവും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമാസക്തമായ സംഭവങ്ങൾക്ക് വഴിവെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനെത്തുടർന്ന് പൊലീസ് സൈനിക വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും, പിന്നാലെ ലാത്തി, ഇരുമ്പ് വടികൾ, ആയുധങ്ങൾ എന്നിവയുമായി എത്തിയ ജവാൻമാർ സ്റ്റേഷൻ പരിസരം ആക്രമിക്കുകയുമായിരുന്നു.
പ്രധാന കവാടവും അതിർത്തിമതിലുകളും ബലമായി മറികടന്ന് അതിക്രമിച്ചു കയറിയ സംഘം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വധശ്രമം, കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. “വിഷയം പരിശോധിച്ചുവരികയാണ്. നിയമപരമായ നടപടികളോട് സൈന്യം പൂർണമായും സഹകരിക്കും. സംയുക്ത അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കും” – പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ സുനീൽ ഭരത്വാൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.









