ഡാലസിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി

മസ്‌കിറ്റ് (ഡാലസ്): ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സില്‍ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം 23 ന് വൈകിട്ട് ഗാര്‍ലന്റ് കിയ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കൈപ്പുഴ സംഗമത്തിന്റെ സംഘാടകരില്‍ പ്രമുഖനായ തിയോഫിന്‍ ചാമക്കാല സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും ആമുഖ പ്രസംഗത്തില്‍ വിശദീകരിച്ചു.

കൈപ്പുഴ ഗ്രാമത്തിന്റെ ആവേശമായി നടന്നുവന്നിരുന്ന ബിസിഎം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് തുടര്‍ന്ന് കൊണ്ടു പോകുന്നതിനുള്ള പ്രേരണയും സാമ്പത്തിക സഹായവും നല്‍കി എന്നുള്ളത് ഡാലസിലെ കൈപ്പുഴ നിവാസികളെ സംബന്ധിച്ചു അഭിമാനപൂര്‍വ്വം അവകാശപ്പെടാവുന്നതാണ്. അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ റിട്ട. അധ്യാപകന്‍ തോമസ് പവ്വത്തില്‍ മുഖ്യാതിഥിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ബാല്യകാല സുഹൃത്തുക്കളേയും പ്രദേശവാസികളേയും ഒന്നിച്ചു കാണുന്നതിനും ആവേശഭരിതമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനും കഴിഞ്ഞതില്‍ തോമസ് സംഘാടകരെ പ്രത്യേകം അഭിനന്ദിച്ചു.

സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാളായ മാത്തുക്കുട്ടി ചാമക്കാല, 1985 ല്‍ രൂപീകൃതമായ സംഘടനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചു. തുടര്‍ന്ന് കവിയും സാഹിത്യകാരനും കൈപ്പുഴ നിവാസിയുമായ ജോസ് ഓച്ചാലില്‍, കൈപ്പുഴ പ്രദേശവുമായുള്ള ബന്ധവും വിവിധ അനുഭവങ്ങളും പങ്കുവെച്ചു. തൊമ്മച്ചന്‍ മുകളേല്‍ (കെസിഎ പ്രസിഡന്റ്), കുഞ്ഞുമോന്‍ പവ്വത്തില്‍, ജോസി ചാമക്കാല കിഴക്കേ തില്‍, കിഷോര്‍ തറയില്‍, ബേബി അതിമറ്റത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.