ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന ആക്രമ സംഭവങ്ങളില്‍ ആശങ്ക: രാജാകൃഷ്ണമൂര്‍ത്തി

ഡാളസ്സ്: ഇന്ത്യന്‍ വംശജര്‍ക്കെതിരേയും, ആരാധനാലയങ്ങള്‍ക്ക്നേരെയും വര്‍ദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളില്‍ യു എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ആശങ്കയറിയിച്ചു. ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കൃഷ്ണമൂര്‍ത്തി അറിയിച്ചു.

ഏപ്രില്‍ 29 ശനിയാഴ്ച വൈകിട്ട് ഇര്‍വിങ്ങ് ടച്ച് നയന്‍ റസ്റ്റോറന്റില്‍ ഡാളസ്സ് ഫ്രന്നസ് ഓഫ് രാജ് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കൃഷ്ണമൂര്‍ത്തി.നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ചിക്കാഗൊയില്‍ നിന്നും ഡമോക്രാറ്റില്‍ സ്ഥാനാര്‍ത്തിയായി വിജയിച്ചതിന് ശേഷം ആദ്യമായി ഡാളസ്സ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു.

കൃഷ്ണമൂര്‍ത്തി യു എസ് സാമ്പത്തിക രംഗം ശക്തിപ്പെടുന്നതിനും, അദ്ധ്വാനിക്കുന്ന തൊഴിലാളി വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ഒബാമ കെയര്‍ നിര്‍ത്തല്‍ ചെയ്യുന്നതിനെതിരേയും, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും, രാജ്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, വേണ്ടതെല്ലാം ചെയ്യുമെന്ന് കൃഷ്ണമൂര്‍ത്തി ഉറപ്പ് നല്‍കി.

‘ഡാളസ്സ് ഫ്രണ്ട്‌സ് ഓഫ് രാജ്’ സംഘടനയായ ഡോ. പ്രസാദ് തോട്ടക്കുറ രാജാ കൃഷ്ണ മൂര്‍ത്തിയെ പരിചയപ്പെടുത്തി. മൂര്‍ത്തിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും, സാമ്പത്തിക സഹായം നല്കുകയും ചെയ്ത എല്ലാവരേയും പ്രസാദ് പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് കൃഷ്ണമൂര്‍ത്തി മറുപടി നല്‍കി. ജെയ് ഹൊ രാജാ വിക്ടറി കേക്ക് കട്ടിങ്ങ് സെറിമണിയും, സംഘടനയുടെ ഉപഹാര സമര്‍പ്പണവും എം വി എല്‍ പ്രസാദ്, കോട്ടക്കുറ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ സമുന്നത നേതാവും, സംഘാടകനുമായ സിസി തിയോഫിന്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പി പി ചെറിയാന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.