കരീം ഡെമിര്‍ബേ ജര്‍മന്‍ ദേശീയ ടീമില്‍; പ്രതിഷേധവുമായി തുര്‍ക്കി

ഫെഡറേഷന്‍ കപ്പിനുള്ള ജര്‍മന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഹോഫന്‍ ഹയിമിന്റെ മധ്യനിരക്കാരന്‍ ഡെമിര്‍ബേ അതില്‍ ഉള്‍പ്പെട്ടതായിരുന്നു ഏറ്റവും വലിയ വാര്‍ത്തയായത്. ജര്‍മന്‍ അമ്മയും തുര്‍ക്കിക്കാരനായ പിതാവും ഉള്ള ഈ ഇരുപത്തിമൂന്നുകാരന്‍ ജനിച്ചത് ജര്‍മനിയിലെ ഹെര്‍ട്ടണിലും കൈവശമുള്ളതു ജര്‍മന്‍ പാസ്‌പോര്‍ട്ട് മാത്രവും.

പ്രായപൂര്‍ത്തിയാകുമ്പോള്‍ ഏതു രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് തനിക്കു ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇയാള്‍ രേഖാമൂലം ജര്‍മന്‍ ഫെഡറേഷനെ അറിയിച്ചു. ഹോഫന്‍ ഹയിമിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് ജര്‍മന്‍ ദേശീയ ടീമില്‍ എത്തുകയും ചെയ്തു.

എന്നാല്‍ തുര്‍ക്കിക്കു വേണ്ടി ജൂനിയര്‍ ടീമുകളില്‍ കളിച്ചിട്ടുള്ളത് കൊണ്ട് തുടര്‍ന്നും അവര്‍ക്കു വേണ്ടി വേണം കളിക്കുവാന്‍ എന്നാണവരുടെ വാദം. മികച്ച ഫോമിലായിട്ടും തന്നെ കണക്കിലെടുക്കാതെ അവസാനം ജനിച്ചനാടിനു വേണ്ടി കളിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുവായി വരുന്നത് ശരിയല്ലെന്ന് ഡെമിര്‍ബേ യുടെ മാനേജുമെന്റും.

ചുരുക്കത്തില്‍ അമ്മവീടും അച്ഛന്‍ വീടും തമ്മിലെ പോരാട്ടത്തില്‍ മകന്‍ അമ്മയോടൊപ്പം. ഇതേ അനുഭവമായിരുന്നു മെസൂത് യോസില്‍ ജര്‍മനിക്കു കളിക്കുവാന്‍ തീരുമാനിച്ചപ്പോഴും ഉണ്ടായത്. അന്ന് അച്ഛനും അമ്മയും ജര്‍മന്‍കാരായിരുന്നു. ജര്‍മനിയില്‍ ജനിച്ച തുര്‍ക്കിയുടെ മൂന്നാം തലമുറയിലെ അംഗങ്ങള്‍.