ന്യൂനപക്ഷ വിരുദ്ധമുഖം: എന്‍ഡിഎയ്ക്ക് പുതിയ വെല്ലുവിളി, രാംനാഥ് കോവിന്ദിന്റെ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നു

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്ദേഹത്തിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് മുമ്പ് രാം നാഥ് കോവിന്ദ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് രാം നാഥ് കോവിന്ദ് തന്റെ സംഘപരിവാര്‍ മുഖം 2010ല്‍ പുറത്തെടുത്തത്. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്ലീങ്ങള്‍ക്കും അഞ്ച് ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന് നിര്‍ദേശിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് രാം നാഥ് കോവിന്ദിന്റെ വിവാദ പരാമര്‍ശം പുറത്ത് വന്നത്.

2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.എസ.എസ്. അനുഭാവികളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.