തിരുവനന്തപുരവും ഇനി സ്മാര്‍ട്ട്‌ ആകുന്നു ; സ്മാര്‍ട്ട് സിറ്റിക്കായുള്ള കേന്ദ്ര തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്

അങ്ങനെ കേരളത്തിന്റെ തലസ്ഥാന നഗരവും സ്മാര്‍ട്ടാകുന്നു . സ്മാര്‍ട്ട് സിറ്റിക്കായുള്ള കേന്ദ്ര തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക്. രാജ്യത്തെ 50 നഗരങ്ങളുമായി മത്സരിച്ചാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത് . കഴിഞ്ഞ തവണ നഷ്ടമായ സ്മാര്ട്ട് സിറ്റി പദവിയാണ് നഗരസഭ തിരിച്ചുപിടിച്ചത്. 50 നഗരങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും നേടി.
ജനങ്ങളുടെ പ്രതികരണങ്ങള്‍ക്കും വിദഗ്ധരുടെ നിര്‌ദ്ദേശങ്ങളും കൂടി പരിഗണിച്ച് സമര്‍പ്പിച്ച കരട് രൂപരേഖയ്ക്കാണ് കേന്ദ്രത്തിന്റെ പച്ചക്കൊടി. 2016 ജനുവരിയില്‍ പ്രഖ്യാപിച്ച ആദ്യ ഘട്ടപട്ടികയില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള ഒറ്റ നഗരത്തെയും ഉള്‍പ്പെടുത്തിയരുന്നില്ല. പദ്ധതി പ്രകാരം ആദ്യവര്‍ഷം 200 കോടി രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 കോടിയും കേന്ദ്ര സഹായമായി നഗരങ്ങള്‍ക്ക് ലഭിക്കും. രാജ്യത്ത് 100 നഗരങ്ങളെ 20192020ഓടെ സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കുകയാണ് കേന്ദ്ര തീരുമാനം. അടിസ്ഥാന സൗകര്യ വികസനം, വെള്ളം, വൈദ്യുതി, ശുചീകരണമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, ഇ ഗവേണന്‍സ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയാണ് സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകത. കേന്ദ്രസര്‍ക്കാര്‍ 500 കോടി മുടക്കും, സംസ്ഥാന സര്‍ക്കാര്‍ 450 കോടിയും നഗരസഭ 50 കോടിയും പദ്ധതിക്കായി മുടക്കണം.