ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയോ? സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊല്ലം ചിതറയില്‍ സദാചാര ഗുണ്ടകള്‍ ഒരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതിനെപ്പറ്റി ആ സ്ത്രീ പരാതി നല്‍കിയിട്ടും രണ്ടാഴ്ച പോലീസ് അന്വേഷണം പോലും നടത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഉള്ളത്തെന്നും അദ്ദേഹം ചോദിച്ചു.

മകന്റെ കൂട്ടുകാരന്‍ വീട്ടിലുണ്ടായിരുന്നു എന്ന പേരിലാണ് സ്ത്രീയെയും ആ കുട്ടിയെയും വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംസ്ഥാനത്തിന് തന്നെ അപമാനമാണ് ഈ സംഭവം. പോലീസ് ഇരകള്‍ക്കൊപ്പം നിന്ന് നീതി നടപ്പാക്കുന്നതിന് പകരം അക്രമികളോടൊപ്പം കൂടുന്നതാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഒരു യുവതിയും യുവാവും ഇരയാവുകയും യുവാവ് പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. പോലീസ് അന്ന് തക്ക സമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ ആ യുവാവ് മരിക്കില്ലായിരുന്നു. പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ചിതറയിലും അത് തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.