തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം : എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തു

INDIA/

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടം. 11 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് ആറ് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. 7 സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമായത്. കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാര്‍ഡ്, കോഴിക്കോട് ചെറുവണ്ണൂരിലെ 15 വാര്‍ഡ്, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡ്, തൃത്താല പഞ്ചായത്തിലെ നാലാം വാര്‍ഡ്, തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഇവയാണ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും തിരിച്ചു പിടിച്ചത്.

തിരുവല്ല കല്ലൂപ്പാറയില്‍ ബിജെപി അട്ടിമറി ജയം നേടി. തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് അംഗമായിരുന്ന ബീനാരാജീവ് രാജിവച്ച് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. 132 വോട്ടിനാണ് ജയം. പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് എന്‍ഡിഎയുടെ അപ്രതീക്ഷിത വിജയം. എല്‍ഡിഎഫില്‍ നിന്നും സീറ്റ് ബിജെപിയാണ് പിടിച്ചെടുത്തത്. 15 സീറ്റുകള്‍ എല്‍ഡിഎഫ് നില നിര്‍ത്തിയപ്പോള്‍ 5 സീറ്റുകളാണ് യുഡിഎഫ് നില നിര്‍ത്തിയത്. ആലപ്പുഴ തണ്ണീര്‍മുക്കത്ത് ബിജെപി സീറ്റ് നില നിര്‍ത്തി.

മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാര്‍ഡുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരു വാര്‍ഡ് തിരിച്ചു പിടിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റും എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് ജയത്തോടെ എരുമേലി പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യതയേറി. 23 അംഗ പഞ്ചായത്തില്‍ യുഡിഎഫിലെ ഒരംഗത്തിന്റെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇടഞ്ഞു നിന്നിരുന്ന അംഗം ഇപ്പോള്‍ യുഡിഎഫുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ജയത്തോടെ 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിന്റെ അംഗബലം 12 ആയി.