അവിടുത്തെ ആചാരം ഇവിടെ ജാമ്യമില്ലാ കുറ്റം; ശബരിമലയിലെ കൊടി മരം നശിപ്പിച്ച സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ശബരിമലയിലെ സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊടിമരം സ്ഥാപിക്കുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രാപ്രദേശില്‍ നിലനില്‍ക്കുന്ന ഒരു ആചാരത്തിന്റെ ഭാഗമാണെന്ന് സൂചന ലഭിച്ചതായി ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു. കൊടിമരം സ്ഥാപിക്കുമ്പോള്‍ ആചാരത്തിന്റെ ഭാഗമായി മെര്‍ക്കുറിയും നവധാന്യവും അതില്‍ ഇടാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

സംഭവത്തില്‍ പിടിയിലായ പ്രതികളെ കേന്ദ്ര ഇന്റലിജന്‍സ് ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. വിജയവാഡ സ്വദേശികളായ മുന്നു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

ഞായറാഴ്ച ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സന്ധ്യയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്.