പ്രസംഗിച്ച് കൊതുകിനെ തുരത്താനാവില്ലെന്ന് കോടിയേരി ബാലകൃഷണന്‍; സംസ്ഥാനത്ത് മുന്നു ദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

സംസ്ഥാനമെമ്പാടും പനിയും പകര്‍ച്ച വ്യാധികളും തടയുന്നതിനുളള മൂന്നു ദിവസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമായി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരം ആരോഗ്യമന്ത്രി കെ.കെ ശൈലജയും ജീവനക്കാരും കൂടി വൃത്തിയാക്കി. വിവിധ ജില്ലകളില്‍ മന്ത്രിമാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും പനി റിപ്പോര്‍ട്ട്‌ചെയ്യുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതേസമയം ഡെങ്കി പനി ബാധിച്ചുളള മരണങ്ങള്‍ അവിടെയും ഇവിടെയുമായി സംഭവിക്കുന്നുണ്ടെന്നും അതിനെ കൂടി നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എം.ബി.ബി.എസ്. ഫീസ് ഉയര്‍ത്തിയ തീരുമാനം സര്‍ക്കാരിന്റേതല്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കിയാണ് തുടക്കമിട്ടത്. പ്രസംഗം കൊണ്ട് കൊതുകിനെ തുരത്താന്‍ കഴിയില്ലെന്നും പ്രവൃത്തികൊണ്ടു മാത്രമെ കൊതുകിനെ ഓടിക്കുവാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.