ഇന്ത്യന്‍ യുവാവ് ഷരണ്‍ജിത്ത് സിംഗ് കുത്തേറ്റ് മരിച്ചു

ക്യൂന്‍സ്: ഇന്ത്യന്‍ യുവാവ് ഷരണ്‍ജിത്ത് സിംഗ് (26) റൂംമേറ്റും, കുടുംബാംഗവുമായ ലവ്ദീപ്‌സിംഗിന്റെ (24) കുത്തേറ്റ് മരിച്ചു. ജൂണ്‍ 26 തിങ്കളാഴ്ചയായിരുന്നു സംഭവം. ക്യൂന്‍സ് അറ്റ്‌ലാന്റില്‍ അവസ്ഥവിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാംനിലയില്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. 2013ല്‍ ഇന്ത്യയില്‍ നിന്നും എത്തിയ ഷരണ്‍ ജിത്ത്‌സിംഗ് ക്യൂന്‍സില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇന്ത്യയിലാണ്. ഷരണ്‍ജിത്ത് സിംഗിനെ കുത്തി കൊലപ്പെടുത്താന്‍ പ്രതിയെ എന്താണ് പ്രേരിപ്പിച്ചത് വ്യക്തമല്ല. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കുത്തേറ്റ ഷരണ്‍ജിത്തിനെ ജമൈക്ക ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. പ്രതി ലവ്ദീപ് സിംഗിനെ പോലീസ് അറസ്റ്റു ചെയ്ത് കേസ്സെടുത്തതായി ക്യൂന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റിച്ചാര്‍ഡ് എ ബ്രൗണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതി കുറ്റം സമ്മതിച്ചതായും, സംഭവത്തില്‍ മാപ്പപേക്ഷിച്ചതായും അറ്റോര്‍ണി അറിയിച്ചു. പ്രതിയെ ജാമ്യം കൂടാതെ ജയിലിലടച്ചു. ജൂണ്‍ 30ന് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.