നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുത്തു; നടീ നടന്‍മാരുടെ പേരു പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഫെനി

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. രണ്ട് ദിവസമായി പലരും തന്നെ വിളിച്ച് ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും ഫെനി കൂട്ടിച്ചേര്‍ത്തു. ആലുവ പോലീസ് ക്ലബ്ബില്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെനി.

ദിലീപ് പറഞ്ഞത് അനുസരിച്ചാണ് ാേപാലീസ് മൊഴിയെടുത്തതെന്നും ഫെനി വെളിപ്പെടുത്തി. തന്നെ കാണാന്‍ വന്ന ആളുകളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പോലീസ് കാണിച്ചു. ഒരാളെ ഏകദേശം തിരിച്ചറിഞ്ഞെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ദിലീപിന്റെ പരാതിയിലാണ് ഫെനി ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്തത്. ഫെനി മൂന്നു തവണ വിളിച്ചിട്ടുണ്ടെന്നാണ് ദിലീപ് കഴിഞ്ഞതവണ നടന്ന ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്.

കോടതിയില്‍ കീഴടങ്ങുന്നതിന് പള്‍സര്‍ സുനി സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മഹേഷ്, മനോജ് എന്നീ സുനിയുടെ രണ്ട് സുഹൃത്തുക്കളാണ് കീഴടങ്ങുന്നതിനായി സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.